2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഞങ്ങളുടെ ഉപ്പ

ഓര്‍മ്മവെച്ച കാലം മുതല്‍ കയ്യിലൊരു പുസ്തകമില്ലാതെ ഉപ്പയെ കാണുന്നത് അപൂര്‍വ്വം. ചുറ്റും ഷെല്‍ഫുകളില്‍ നിറഞ്ഞ പുസ്തകങ്ങള്‍ക്കിടയില്‍ , സൂചി കുത്താനിടമില്ലാത്തവിധത്തില്‍ മേശ നിറയെ പുസ്തകങ്ങള്‍ നിരത്തി, നടുവിലൊരു കസേരയില്‍ ഉപ്പയിരിക്കുന്ന കാഴ്ച ഓര്‍മ്മയായിട്ട് നാല് വര്‍ഷമാകുന്നു. മംഗലാപുരം, വയനാട്, കോഴിക്കോട് , കൊല്ലം, എറണാംകുളം എന്നീ ജില്ലകളില്‍ ജോലി ചെയ്തിരുന്ന ഉപ്പ വരുമ്പോള്‍ ബാഗ് നിറയെ പുസ്തകങ്ങളായിരിക്കും.

കിട്ടുന്ന പൈസ മുഴുവന്‍ ബുക്ക്‌ വാങ്ങി  തീര്‍ക്കുകയാണോ ? എന്നു ഉമ്മ പലപ്പോഴും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഇക്റഹു (നീ വായിക്കുക ) എന്ന ഖുറാന്‍ വാക്യമാണ് അതിനു ചിരിച്ചു കൊണ്ടുള്ള ഉപ്പാടെ മറുപടി.
ഇതൊക്കെ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്. സിനിമ വീക്കിലികളും, നോവലുകളും വായിച്ചു തള്ളുന്ന ഞങ്ങളോട് ഒറ്റ വാചകമേ ഉപ്പാക്ക് പറയുവാനുണ്ടായിരുന്നുള്ളൂ .. " ഈ വിലപ്പെട്ട സമയം ഉപയോഗപ്രദമായ പുസ്തകങ്ങള്‍ വായിച്ചു കൂടെ നിങ്ങള്ക്ക്  ".
അന്നത് നിസ്സാരമായി തോന്നി. പല ഭാഷകളിലുള്ള വൈക്ഞാനിക ഗ്രന്ഥങ്ങള്‍ അതുകേട്ട് ഞങ്ങളെ പുച്ഛത്തോടെ നോക്കിയിരിക്കാം. പിന്നീട് ഞങ്ങള്‍ യതിയുടെയും, സുരയ്യയുടെയും, ജിബ്രാന്റെയും, എം ടി യുടെയും ഒക്കെ ഒരു ലോകം തീര്‍ത്തു.

കാലം കടന്നു പോയപ്പോഴാണ് ഉപ്പ പറഞ്ഞ വാക്കിലെ പൊരുള്‍ മനസ്സിലായിത്തുടങ്ങിയത്.അതൊന്നു
ം വായിക്കെരുതെന്നല്ല , മറിച്ചു ഒരുപാട് നല്ല അറിവുകള്‍ നല്‍കുന്ന,ഇപ്പോള്‍ എവിടെയും അന്വേഷിച്ചാല്‍ കിട്ടാത്ത പല ഭാഷകളിലുള്ള പുസ്തകങ്ങളുടെ ഒരു കലവറയായിരുന്നു ഉപ്പാടെ ഷെല്‍ഫുകളന്ന്. ജീവിതം കൊണ്ട് ഉപ്പ ഞങ്ങള്‍ക്ക് മാതൃകയായത്,ഒരിക്കലും ഒന്നിനും നിര്‍ബന്ധിക്കാതെ,എല്ലാം പറയാതെ പറഞ്ഞു തന്നു...... എന്നാല്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ വൈകിപ്പോയി.
മതം,സമൂഹം,തത്വ ശാസ്ത്രം,ഗോള ശാസ്ത്രം,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 600 ലധികം പേജുള്ള ഗോളശാസ്ത്രം ഈ വിഷയത്തില്‍ മലയാളത്തിലെ ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്. 

പ്രബോധനം പോലുള്ള വീക്കിലികളില്‍ ലേഖനങ്ങളും,അറബി കവിതകളും എഴുതാറുണ്ട്. തമിഴില്‍ നിന്ന് 'തിരുക്കുറല്‍ 'മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കേരളത്തിലെ രണ്ടാമത്തെ ആളായിരുന്നു ഉപ്പ.
ഖുറാന്‍ ശാസ്ത്ര സെമിനാരുകളിലെ വൈക്ഞാനിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം പ്രായമായപ്പോള്‍ അനാരോഗ്യം മൂലം ക്ഷണിതാക്കളോട് സ്നേഹപൂര്‍വ്വം നിരസിക്കാരാണ്  പതിവ്. ഹിന്ദുമതവും ഇസ്ലാം മതവും തമ്മിലുള്ള സാമ്യതകള്‍ വിവരിക്കുന്ന 'സാഗരമേള ' എന്ന വേദാന്ത നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിവിന്റെ സമ്പാദനത്തിനും വ്യാപനത്തിനും വേണ്ടി ഋഷി തുല്യമായി ജീവിച്ച മഹത്തായ ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്നു വി വി അബ്ദുള്ള സാഹിബ് എന്ന ഞങ്ങളുടെ പ്രിയ പിതാവ്.

കസ്റ്റംസ് സെന്‍ട്രല്‍ എക്സൈസില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന്. സൂപ്രണ്ടായി. പിന്നീട് കലക്ടരായി പിരിഞ്ഞു പോരുന്നത് വരെ ഔദ്യോദിക ജീവിതത്തിലും കറപുരളാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
സംഗീതം ഏറെ ഇഷ്ടപ്പെടിരുന്ന ഉപ്പയുടെ മുറിയില്‍ നിന്നും രാവേറെ ചെല്ലുന്നത് വരെ എഴുത്തിനോടൊപ്പം,ചെറിയ ശബ്ദത്തില്‍ സൈഗാളിന്റെയും,റാഫിയുടെയും, പാട്ടുകള്‍   കേള്‍ക്കാമായിരുന്നു. ആള്‍ക്കൂട്ടത്തിലെ ആയിരങ്ങളില്‍ ഒരാളാവുകയല്ല,അതില്‍ തലയെടുപ്പുള്ള ഒരാളായിരിക്കണം നിങ്ങളെന്നു  ചെറുപ്പത്തില്‍ നിരന്തരം ഞങ്ങളെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.

അറിവുകള്‍ കരസ്ഥമാക്കി ഞങ്ങളും ഉപ്പാടെ തലത്തിലേക്ക് ഉയരണമെന്നുള്ള ആഗ്രഹം നിറവേറ്റാന്‍ ഒരു പരിധിവരെ മാത്രമേ ഞങ്ങള്‍ക്കായുള്ളൂ . വരും തലമുറയെങ്കിലും ആ വിടവ് നികത്തിയെങ്കില്‍ ..?
ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെയും അനീതികളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന അദ്ദേഹം എല്ലാ മതക്കാരോടും സ്നേഹത്തോടെ പെരുമാറി. ഗീതയിലെയും ബൈബിളിലെയും കാര്യങ്ങള്‍ സന്തോഷത്തോടെ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു. ശ്രീനാരായണ ഗുരുവിനെക്കുരിച്ചും ശ്രീകൃഷ്ണനെ കുറിച്ചും വാചാലമായി സംസാരിക്കാറുള്ള ഉപ്പ പല സദസ്സിലും ഹിന്ദു സഹോദരന്മാരുടെ പ്രശംസ പിടിച്ചു പറ്റാറുണ്ട്.

സാഗരമേളയെന്ന നോവലില്‍ മതങ്ങളെല്ലാം ഒന്നാണെന്ന സന്ദേശത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒട്ടനവധി സാമ്യതകള്‍ വ്യക്തമായ തെളിവോടെ അദ്ദേഹം സമര്തിക്കുന്നു. മാത്ത്സ് ആയിരുന്നു ഉപ്പാടെ ഇഷ്ട വിഷയം . ഇംഗ്ലീഷ് , ഹിന്ദി , അറബി, ഗ്രാമറുകള്‍ പഠിപ്പിച്ചു ഞങ്ങളെ ബഹുഭാഷാ പണ്ഡിതരാക്കി  മാറ്റാനുള്ള ഉപ്പാടെ എല്ലാ ശ്രമങ്ങളും ഞങ്ങളുടെ തന്നെ അനാസ്ഥമൂലം പരാജയപ്പെട്ടത് ഉപ്പാനെ നിരാശനാക്കി. സംസ്കൃതം നന്നായി വശമില്ലാത്തതിനാല്‍ മകനെക്കൊണ്ട് സ്കൂളില്‍ സംസ്കൃതം എടുപ്പിച്ചു ഒന്നിച്ചിരുന്നു പഠിച്ചു മനസ്സിലാക്കിയെടുത്ത ആളാണ്‌ അദ്ദേഹം.

മരണത്തിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ പുസ്തകങ്ങളുടെ ലോകത്തായിരുന്നു. എഴുതി മുഴുവനാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന ഉപ്പാടെ സ്വപ്നമായ 'മണിനാദം' എന്ന പുസ്തകം ഞങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അങ്ങിനെയെങ്കിലും കുറ്റബോധത്തോടെയുള്ള ഞങ്ങളുടെ കടമ നിര്‍വ്വഹിക്കാമെന്ന് കരുതുന്നു.

ഉപ്പയുടെ കൃതികള്‍

ഗോളശാസ്ത്രം ,പരിവര്‍ത്തനം ,ഭാരതീയ ഗണിത സൂചിക ,പിതാവും പുത്രനും, വിധി (നോവല്‍ ),വീട് വിട്ടോടിയ നാടുവാഴി ,മുസ്ലിം സ്പൈന്‍ ,ബുദ്ധിയും യുക്തിയും കണക്കുകളിലൂടെ ,അറിവില്ലാത്തവന്‍ ഭാഗ്യവാന്‍ ,ചരിത്രം കര്‍മ്മശാസ്ത്രം മദ്ഹബ്, അസ്തുടകള്‍ , ചിന്തിക്കുന്ന മുസല്‍മാന്റെ പരിഭ്രമം,രണം ഭരണം ആഭരണം ,പുരാതന അറബി രാജ്യ ഭരണം,മതം മയക്കുന്നു മനുഷ്യന്‍ മയങ്ങുന്നില്ല ,തബ്ലീഹ് കേരളത്തില്‍   , സഞ്ചാരി ,നമസ്ക്കാരം , തിരുക്കുറല്‍ ,സഗരമേള  (വേദാന്ത നോവല്‍ ), പറയപ്പെടാത്ത  വസ്തുതകള്‍ ,മുങ്ങിയെടുത്ത  മുത്ത് , ചന്ദ്രപ്പിറവിയും പ്രശ്നങ്ങളും, ജീവിക്കാന്‍ വയ്യേ വയ്യ , മുസല്‍മാന്‍ എന്തു  ചെയ്യണം, മാസപ്പിറവിയുടെ ശാസ്ത്രം, തബുക് യുദ്ധം ,സ്വപ്ന സമുദായം, ആണ്ടു നേര്ച്ച , മുസല്മാനോട് , നബി ആഗമനത്തിന്റെ മണിനാദം